മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൂഡാനിഡമ്പൂരിലെ ബൈക്ക് മോഷണ സംഭവത്തിൽ രണ്ട് മലയാളികൾ അറസ്റ്റിലായി. എറണാകുളത്തെ ആഷിക് അൻസാർ, മുഹമ്മദ് അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്ക് ഉഡുപ്പി പൊലീസ് കോഴിക്കോട് നിന്ന് കണ്ടെത്തി.മൂഡാനിഡമ്പൂർ സ്വദേശി നാഗചന്ദ്ര (32) നൽകിയ പരാതിയിലാണ് കേസ്. ഡിസംബർ 28 ന് രാത്രി 9 മണിയോടെയാണ് ബൈക്ക് മോഷണം പോയത്. മൂഡാനിഡമ്പൂരിലെ തീരദേശ ബൈപാസ് റോഡിലെ ലാൻഡ്മാർക്ക് കെട്ടിടത്തിന് സമീപം നാഗചന്ദ്ര ബൈക്ക് നിർത്തിയിട്ട ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. അടുത്ത ദിവസം രാവിലെ 7 മണിയോടെ സ്ഥലത്തെത്തിയപ്പോൾ ബൈക്ക് മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടു. പരാതിയെ തുടർന്ന് ഉഡുപ്പി സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് പ്രതികളെയും ബൈക്കും കോഴിക്കോട് നിന്ന് പിടികൂടിയത്. പിടിയിലായവർ അന്തർ സംസ്ഥാന മോഷ്ടാക്കൾ ആണെന്ന് പൊലീസ് പറഞ്ഞു. ആഷിക് അൻസാറിനെതിരെ വീട് കവർച്ച, കഞ്ചാവ് ഉപയോഗം എന്നിവയുൾപ്പെടെ രണ്ട് കേസുകൾ നിലവിലുണ്ട്. മുഹമ്മദ് അൽത്താഫിനെതിരെ മൂന്ന് മോഷണ കേസുകളും രണ്ട് കഞ്ചാവ് ഉപയോഗ കേസുകളും ഉൾപ്പെടെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു.







