വിജയ് ഹസാരെ ട്രോഫി; ഡല്‍ഹി- ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും മാറ്റി

ബെംഗളൂരു: ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡല്‍ഹിയും ആന്ധ്രയും തമ്മില്‍ നടക്കേണ്ടിയിരുന്ന വിജയ് ഹസാരെ ട്രോഫി മത്സരം സുരക്ഷാപരമായ കാരണങ്ങളാല്‍ മാറ്റിവെച്ചു. മത്സരം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് അപ്രതീക്ഷിതമായി വേദി മാറ്റിയത്.

കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനായിരുന്നു കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മത്സരം നടത്താനാവില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് വേദി മാറ്റിയത്.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ സമിതി മത്സരത്തിന് അനുമതി നിഷേധിച്ചത്. മത്സരത്തില്‍ ഡല്‍ഹിക്കായി സൂപ്പര്‍ താരം വിരാട് കോലിയും കളിക്കാനിറങ്ങുന്നുണ്ടായിരുന്നു. ബെംഗളൂരുവിലെത്തിയ കോലി പരിശീലനവും ആരംഭിച്ചിരുന്നു. 15 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് വിരാട് കോലി ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെയില്‍ കളിക്കാനിറങ്ങുന്നത്.

ദേശീയ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് കോലിയും രോഹിത്തും വിജയ് ഹസാരെയില്‍ കളിക്കാന്‍ തയാറായത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരം നടക്കില്ലെന്ന് ഉറപ്പായതോടെ ദേവനഹള്ളിയിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ മത്സരം നടത്താനായിരിക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം.

ജൂണില്‍ ഐപിഎല്‍ കിരീടനേട്ടത്തിനുശേഷം ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page