‘ഇന്ത്യ ഹിന്ദു രാഷ്ട്രം’; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

കൊല്‍ക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ 100-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്‌കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നതുവരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കും. സത്യം അതായതിനാല്‍ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല- മോഹന്‍ ഭാഗവത് പറഞ്ഞു.

കിഴക്ക് സൂര്യന്‍ ഉദിക്കുന്നു. അത് എന്നുമുതലാണെന്ന് നമ്മള്‍ക്കറിയില്ല. അപ്പോള്‍, അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നു. നമ്മുടെ പൂര്‍വ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്നവര്‍ ഹിന്ദുസ്ഥാന്റെ മണ്ണില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇതാണ് സംഘത്തിന്റെ പ്രത്യയശാസ്ത്രമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

‘മതേതരത്വം’ യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായിരുന്നില്ല. 1976ലെ ഭരണഘടനാ ഭേദഗതിയിലൂടെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ‘സോഷ്യലിസ്റ്റ്’ എന്ന പദത്തോടൊപ്പം ഇതും ചേര്‍ത്തതാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

സംഘടനയുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ അതിന്റെ ഓഫീസുകളും ‘ശാഖകളും’ സന്ദര്‍ശിക്കണമെന്നും, അങ്ങനെ ‘മുസ്ലീം വിരുദ്ധം’ എന്ന തെറ്റായ ധാരണ ഇല്ലാതാക്കാന്‍ കഴിയുമെന്നും ഭഗവത് പറഞ്ഞു. ഹിന്ദുക്കളുടെ സംരക്ഷണത്തിനായി വാദിക്കുന്ന സംഘടനയാണ് അത്. അവര്‍ ‘കടുത്ത ദേശീയവാദികളാണ്’, പക്ഷേ മുസ്ലീം വിരുദ്ധരല്ലെന്ന് ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും ഭഗവത് വ്യക്തമാക്കി.

ആര്‍.എസ്.എസിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും അത് മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ആര്‍ക്കും നിങ്ങളുടെ മനസ്സ് മാറ്റാന്‍ കഴിയില്ലെന്നും ഭഗവത് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page