പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. മോഷ്ടാവ് എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ മർദ്ദിച്ച ഇതര സംസ്ഥാന തൊഴിലാളി വാളയാറിൽ മരിച്ചു. ഛത്തീസ്ഗഡ് ബിലാസ് പൂർ സ്വദേശി രാം നാരായൺ ഭയ്യാർ (31) മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത്. അവശനിലയിലായ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെ രാംനാരായൺ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാംനാരായണന്റെ മൃതദേഹം വെള്ളിയാഴ്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.







