കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അടുത്തിടെയാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. സംഭവം നടന്ന് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. വിധിക്ക് ശേഷം പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ആളെ വെറുതെവിട്ടതിനെതിരെ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത.
കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പൊലീസിനെ സമീപിച്ചിരുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തി പ്രചരിപ്പിച്ച വീഡിയോയുടെ 16 ലിങ്കുകളും പൊലീസില്‍ ഹാജരാക്കി. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം.
കേസില്‍ മാര്‍ട്ടിന്‍ അടക്കമുള്ള ആറ് പ്രതികളെ 20 വര്‍ഷം കഠിന തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്. കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കാണുകയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ താന്‍ നേരിടുന്ന ആക്ഷേപത്തെക്കുറിച്ചും അതിജീവിത പരാതിപ്പെട്ടിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ കേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന എല്ലാ വിഷയങ്ങളിലും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അതിജീവിത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
തനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അത് അപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടതും, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയതുമാണ് താന്‍ ചെയ്ത തെറ്റ്. അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വര്‍ഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ, ഇരയോ അതിജീവിതയോ അല്ല, ഒരു സാധാരണ മനുഷ്യജീവി മാത്രം. ഞാന്‍ ജീവിച്ചോട്ടെ.







