ഗള്‍ഫില്‍ നിന്നെത്തി പ്രതിശ്രുത വധുവിനെ കാണാന്‍ പോയ യുവാവിനെ 10 അടി താഴ്ചയുള്ള ചതുപ്പുനിലത്തില്‍ കണ്ടെത്തി; രക്ഷകനായെത്തിയത് ജനപ്രതിനിധി

ആലപ്പുഴ: ഗള്‍ഫില്‍ നിന്നെത്തി പ്രതിശ്രുത വധുവിനെ കാണാന്‍ പോയ യുവാവിനെ 10 അടി താഴ്ചയുള്ള ചതുപ്പുനിലത്തില്‍ അവശനിലയില്‍ കണ്ടെത്തി. ബുധനൂര്‍ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണന്‍ നായരുടെ മകന്‍ വിഷ്ണു നായരെ (34) ആണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് റോഡില്‍ നിന്നും 10 അടി താഴ്ചയുള്ള ചതുപ്പുനിലത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഗള്‍ഫില്‍ നിന്നെത്തിയ വിഷ്ണു ഞായറാഴ്ച വൈകിട്ടാണ് ബുധനൂരിലെ വീട്ടില്‍ നിന്ന് ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാന്‍ പോയത്. രാത്രി മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മകനെ കാണാനില്ലെന്ന് കാട്ടി പിതാവ് രമണന്‍ നായര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ചൊവ്വാഴ്ച വൈകിട്ടാണ് കണ്ടെത്തിയത്. സിസിടിവിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിഷ്ണു സഞ്ചരിച്ച വഴിയിലൂടെ അന്വേഷണം നടത്തുന്നതിനിടെ എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പ് നിലത്തില്‍ കറുത്ത നിറത്തിലുള്ള ബൈക്ക് കാണാനിടയാകുകയും തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ അവശനിലയിലായ വിഷ്ണുവിനെ കണ്ടെത്തുകയുമായിരുന്നു. രണ്ടു ദിവസം മുഴുവനും യുവാവിന് ആളൊഴിഞ്ഞ ചതുപ്പ് നിലത്തില്‍ കഴിയേണ്ടി വന്നു. രാത്രി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാകാം എന്നാണു നിഗമനം. ബുധനൂരിലെ ജനപ്രതിനിധിയാണ് യുവാവിന് രക്ഷകനായെത്തിയത്.

വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൈക്ക് ഒടിവുണ്ടെങ്കിലും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page