തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് ജനവിധി. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറുമണിക്ക് അവസാനിക്കും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിങ് ബൂത്തുകളിൽ ആരംഭിച്ചു. ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 36,630 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 19,573 സ്ത്രീകളും 17,056 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 27,141 പേരും മുനിസിപ്പാലിറ്റികളിലേക്ക് 4,480 പേരും കോർപ്പറേഷനുകളിലേക്ക് 1,049 പേരും ജനവിധി തേടുന്നു. വോട്ടെടുപ്പിനായി 15,432 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്. സുഗമമായ വോട്ടെടുപ്പിനായി 15,432 കൺട്രോൾ യൂണിറ്റും 40,261 ബാലറ്റ് യൂണിറ്റും തയാറാക്കിയിട്ടുണ്ട്. യന്ത്രത്തകരാർ ഉണ്ടായാൽ പരിഹരിക്കുന്നതിനായി 2,516 കൺട്രോൾ യൂണിറ്റും 6,501 ബാലറ്റ് യൂണിറ്റും റിസർവ് ആയി സൂക്ഷിച്ചിട്ടുണ്ട്.70,32,444 സ്ത്രീകളും, 62,51,219 പുരുഷന്മാരും 126 ട്രാൻസ്‌ജെൻഡർ മാരും ഉൾപ്പെടെ ആകെ 1,32,83,789 വോട്ടർമാരാണ് പട്ടികയിലുള്ളത്. 456 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.







