തിരുവനന്തപുരം: 23 കാരിയെ ബലാത്സംഗം ചെയ്‌തെന്ന രണ്ടാമത്തെ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി. അറസ്റ്റ് കോടതി തടഞ്ഞില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഹര്‍ജിയില്‍ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് രാഹുല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും ഇങ്ങനെയൊരു പരാതിക്കാരിയുണ്ടോ എന്ന് സംശയമാണെന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ രാഷ്ട്രീയ നീക്കമാണ് സര്‍ക്കാരും പൊലീസും നടത്തുന്നതെന്നും രാഹുല്‍ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നു രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ രാഹുല്‍ അംഗമായ പാര്‍ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്നും റിപ്പോര്‍ട്ട് പരിഗണിക്കാതെ അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ലൈംഗിക അതിക്രമക്കേസില്‍ കാലതാമസം ബാധകമല്ലെന്നും സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമല്ലോയെന്നും കോടതി നിരീക്ഷിച്ചു.
ആദ്യകേസില്‍ അറസ്റ്റ് തടഞ്ഞുള്ള ഹര്‍ജി ഡിസംബര്‍ 15 നാണ് വീണ്ടും പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്.







