കോഴിക്കോട്: കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വെച്ചായിരുന്നു അന്ത്യം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നിന്ന് 8472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി എം സ്ഥാനാർത്ഥിയായി ജമീല വിജയിച്ചത്. എം.എല്‍.എയാകുന്നതിന് മുമ്പ് രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ ജമീല ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി കൂടിയാണ്. അത്തോളി ചോയിക്കുളം സ്വദേശിയാണ് കാനത്തില്‍ ജമീല. എൽഐസി ഏജന്റ് ആയി പ്രവർത്തിച്ചു വരുന്നതിനിടെയാണു പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. 1995ൽ തലക്കുളത്തൂർ പഞ്ചായത്തിന്റെയും 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായി. 2010-ലും 2020-ലും കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്ക് നന്മണ്ട ഡിവിഷനില്‍നിന്ന് വിജയിച്ചു. രണ്ടുതവണയും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി. കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഗ്രാമം, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ പ്രസിഡന്റ് സ്ഥാനം വഹിച്ച അപൂർവ വനിത എന്ന റെക്കോർഡും കാനത്തിൽ ജമീലയ്ക്കുണ്ട്.കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി. കെ. ആലിയുടേയും മറിയത്തിൻ്റെയും മകളാണ്. ഭർത്താവ്: കെ. അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യുഎസ്എ),അനൂജ സുഹൈബ് (ന്യൂനപക്ഷ കോപ്പറേഷൻ ഓഫീസ്, കോഴിക്കോട്) മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ. വിദേശത്തുള്ള മകൻ എത്തിയശേഷം ഡിസംബർ രണ്ടിന് അത്തോളി കുനിയില്‍കടവ് ജുമാ മസ്ജിദിലാണ് കബറടക്കം.







