കാഞ്ഞങ്ങാട്ട് പതിനാലുകാരി ഗര്‍ഭിണിയായ കേസ്; പിതാവിന്റെ രക്തസാമ്പിളുകള്‍ ഡി എന്‍ എ ടെസ്റ്റിന് അയച്ചു

കാസര്‍കോട്: പിതാവിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പതിനാലുകാരി ഗര്‍ഭം ധരിച്ചുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. വളരെ വേഗത്തില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുവാനാണ് പൊലീസിന്റെ തീരുമാനം.
ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പിതാവിന്റെ പീഡനത്തിനു ഇരയായത്. കര്‍ണ്ണാടക, കുടക് സ്വദേശിയാണ് പിതാവ്. മാതാവ് വീട്ടില്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടി പിതാവിന്റെ ലൈംഗിക പീഡനത്തിനു ഇരയായതെന്നാണ് പരാതി. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മംഗ്‌ളൂരുവിലെ സ്വകാര്യ ഡോക്ടറെ സമീപിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ സ്‌കാനിംഗിലാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നു വ്യക്തമായത്. സംഭവത്തില്‍ പോക്‌സോ കേസെടുത്ത പൊലീസ് പിറ്റേദിവസം തന്നെ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റു ചെയ്തു. പ്രതിക്ക് ശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് കേസില്‍ നടപടി തുടരുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കുന്നതിനാണ് പിതാവിന്റെ രക്തസാമ്പിള്‍ ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page