കാസർകോട്: ജില്ലയിലെ എക്സൈസ് ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തി. സംസ്ഥാനത്തെ 68 സർക്കിൾ ഓഫീസുകളിലാണ് പരിശോധന നടന്നത്. ഓപ്പറേഷൻ സേവ് സിപ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും ഓഫീസിന് സമീപത്ത് വലിച്ചെറിഞ്ഞ നിലയിലും പണം കണ്ടെത്തി. കാസർകോട് എക്സൈസ് സർക്കിൾ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 6,000 രൂപയാണ് വിജിലൻസ് കണ്ടെത്തിയത്. ഇൻസ്പെക്ടർ കെ.എസ്.പ്രശോഭിന്റെ കൈവശം അനധികൃതമായി സൂക്ഷിച്ച 5,000 രൂപയും ഓഫീസനകത്തെ കംപ്യൂട്ടർ മുറിയിൽ വലിച്ചെറിഞ്ഞ നിലയിൽ 1,000 രൂപയുമാണ് വിജിലൻസ് സംഘം കണ്ടെടുത്തത്. ഈ പണം എവിടെനിന്ന് ലഭിച്ചുവെന്നതിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ അനധികൃത മദ്യവില്പനയും വാറ്റും സജീവമാണ്. ഇതിൽ എക്സൈസ് സംഘം നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപത്തെത്തുടർന്നാണ് വിജിലൻസ് സംഘം ജില്ലയിലെ എക്സൈസ് സർക്കിൾ ഓഫീസുകളിൽ പരിശോധന നടത്തിയത്. കാസർകോട്ട് നടത്തിയ പരിശോധനയിൽ ഡിവൈഎസ്‌പി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. കാസർകോട്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് എന്നീ സർക്കിൾ ഓഫിസുകളിലും പരിശോധന നടന്നു. മോട്ടോർ വാഹന വകുപ്പിന്റെ പെർള ചെക്ക് പോസ്റ്റിലും വിജിലൻസിന്റെ പരിശോധന നടന്നു. ഓഫീസിൽ ചില ഉദ്യോഗസ്ഥർ ഹാജരായില്ലെന്ന് കണ്ടെത്തി.
