പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. മൂങ്കില്‍മട സ്വദേശി ആറുച്ചാമി(45)യാണ് പൊലീസ് പിടിയിലായത്. കൊലപാതകശേഷം രക്ഷപ്പെട്ട പ്രതി അര്‍ധരാത്രിയോടെ പിടിയിലാവുകയായിരുന്നു. ഭാര്യയുമായുള്ള സൗഹൃദമാണ് യുവാവിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ആറുച്ചാമിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കരംപൊറ്റ സ്വദേശി സന്തോഷിനെ (42) ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് ഒറ്റയ്ക്കാണ് താമസം.ആറുച്ചാമിയുടെ ഭാര്യയാണ് കൊലപാതക വിവരം പൊലീസിൽ അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോൾ സന്തോഷ് മരിച്ച നിലയിലായിരുന്നു. സന്തോഷും ആറുച്ചാമിയും തമ്മിലുണ്ടായ ഏറെ നേരത്തെ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. നെറ്റിയിൽ മർദനമേറ്റതിന്റെ പാടുണ്ട്. ടിവിയിൽ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിനു സമീപത്തായി കണ്ടെത്തി. പ്രതിയെ ചോദ്യംചെയ്തു വരികയാണ്. ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.







