തൃശ്ശൂർ: മുളയം കൂട്ടാലയിൽ പിതാവിനെ മകൻ കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ കെട്ടി അടുത്ത പറമ്പിൽ ഉപേക്ഷിച്ചു. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻനായർ (80) ആണ് മരിച്ചത്. മകൻ സുമേഷ് ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പുത്തൂരിലെ ബന്ധുവിന്റെ വീട്ടിൽനിന്ന് സുമേഷിനെ മണ്ണുത്തി പൊലീസ് പിടികൂടി. പിടിയിലാകുമ്പോൾ സുമേഷ് മദ്യലഹരിയിലായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല പാൽ സൊസൈറ്റി പരിസരത്ത് വീടിനോട് ചേർന്ന പറമ്പിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനകത്ത് രക്തക്കറയും കണ്ടെത്തി. കൊലയ്ക്ക് ശേഷം പിതാവിന്റെ ആഭരണങ്ങളും മോഷ്ടിച്ചിരുന്നു. വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് പരിസരവാസികൾ കണ്ടിരുന്നു. പിതാവും മകനും തമ്മിൽ വഴക്ക് പതിവാണെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.
