കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്. അതേസമയം ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി. അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വീണ്ടും ആശയക്കുഴപ്പം. ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് തലാല്‍ കുടുംബം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പുതിയ തീയതി നിശ്ചയിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അറ്റോണി ജനറലിന് കത്തു നല്‍കിയിട്ടുണ്ട്. വ്യക്തമാക്കേണ്ടത് എന്തായാലും അത് ഇവിടെ വ്യക്തമാക്കുമെന്ന് തലാലിന്‍റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പറയുന്ന എല്ലാ കാര്യങ്ങൾക്കും അല്ല തങ്ങൾ ഉദ്ദേശിക്കുന്നതിന് മാത്രം പ്രതികരിക്കുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതേസമയം വധശിക്ഷ റദ്ദാക്കി എന്ന കാര്യം കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള മധ്യസ്ഥ സംഘത്തിൻ്റെയുൾപ്പെടെ ഇടപെടലിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. എന്നാൽ മാറ്റിവെച്ച തിയ്യതി അറിയിച്ചിരുന്നില്ല.
