ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചെന്ന് ജമ്മു കശ്മീർ പൊലീസ്. സുലൈമാൻ എന്ന മൂസ ഫൗജി ആണ് കൊല്ലപ്പെട്ടത്. സുലൈമാൻ ഷായെ കൂടാതെ അബു ഹംസ, യാസിർ എന്നീ ഭീകരരെയും സൈന്യം വധിച്ചു. ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഭീകരനാണ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ലിഡ്വാസ് മേഖലയിലെ കരസേന പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ മഹാദേവ് നടക്കുന്നത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഭീകരരെ കുറിച്ച് ഒരു ആട്ടിടയർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. തുടർന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു. ഡാച്ചിഗാം വനത്തിനുള്ളിൽ നിന്ന് സംശയാസ്പദമായ ആശയവിനിമയം കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ദിവസമായി ഭീകരവിരുദ്ധ പ്രവർത്തനം പുരോഗമിക്കുകയായിരുന്നു. പ്രാദേശിക നാടോടികൾ നിർണായക വിവരങ്ങൾ നൽകിയതും പ്രതികളുടെ സ്ഥാനം കണ്ടെത്താൻ സേനയെ സഹായിച്ചതായി വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷൻ മഹാദേവ് നടക്കുന്നത്.
