ഷിംല : രണ്ടു സഹോദരന്മാർ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ആരുടെയും സമ്മർദ്ദമോ നിർബ്ബന്ധമോ ഇല്ലാതെ തങ്ങളുടെ കൂട്ടായ ഇഷ്ടപ്രകാരമാണ് ഈ വിവാഹമെന്നു വധൂവരന്മാർ പറയുന്നു. ഹിമാചൽ പ്രദേശിലെ ഷില്ലായ് ഗ്രാമത്തിലാണ് ഈ അപൂർവ വിവാഹം നടന്നത്. ഇത്തരമൊരു തീരുമാനമെടുക്കുന്നതിൽ തങ്ങൾ മൂവരും ഒറ്റക്കെട്ടായിരുന്നുവെന്നു വധു സുനിതാ ചൗഹാനും വരന്മാരും സഹോദരന്മാരു മായ പ്രദീപും കപിൽ നേഗിയും പറഞ്ഞു. ഹിമാചൽപ്രദേശിലെ
സിൽ മിർട്രാൻസ് ഹിരിയിൽ ജൂലൈ 12 നായിരുന്നു അപൂർവ വിവാഹം. നൂറുകണക്കിനു ഗ്രാമവാസികൾ വിവാഹച്ചടങ്ങിൽ പങ്കെടുത്തു . മൂന്നുദിവസം നീണ്ടു നിന്ന വിവാഹാഘോഷത്തിൽ പ്രാദേശികനാടോടി ഗാനങ്ങളും നൃത്തങ്ങളും പൊലിമ പകർന്നു. വിവാഹ ചടങ്ങിൻ്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. കുൽഹട്ട് ഗ്രാമവാസിയാണ് സുനിത. ഷില്ലായ് ഗ്രാമവാസികളാണ് സഹോദരന്മാരായ പ്രദീപും ഇളയ സഹോദരൻ കപിലും. പ്രദീപ് സർക്കാർ ജീവനക്കാരനാണ്. കപിൽ വിദേശത്തു ജോലി ചെയ്യുന്നു. ഹിമാചൽ പ്രദേശിലെ ഉത്തരാഖണ്ഡിനോടു ചേർന്ന ഹട്ടി വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ.ഹട്ടി വിഭാഗത്തെ മൂന്നു വർഷം മുമ്പു പട്ടിക വർഗ വിഭാഗമായി പ്രഖ്യാപിച്ചിരുന്നു . ഹട്ടി വിഭാഗത്തിൽ തലമുറകളായി ഒന്നിലധികം ഭർത്താക്കന്മാരെ ഒരു സമയം വിവാഹം കഴിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. എന്നാൽ സ്ത്രീവിദ്യാഭ്യാസം സാർവത്രികമായതോടെ അടുത്ത കാലത്തായി ഈ സമ്പ്രദായം വിസ്മൃതിയിലേക്കു നീങ്ങുകയായിരുന്നു. എന്നാൽ പാരമ്പര്യത്തെ പൂർണ്ണമായി വിട്ടുകളയാൻ തങ്ങൾ ഒരുക്കമല്ലെന്നു ഇവർ ഒരുമിച്ചു പറയുന്നു അതേ സമയം പൂർവിക ഭൂസ്വത്തുക്കൾ അന്യാധീനമാവാതിരിക്കാനാണു ഈ വിഭാഗം സമൂഹവിവാഹം തുടർന്നിരുന്നതെന്നും പറയുന്നുണ്ട്. മാത്രമല്ല, ഇക്കാലത്ത് സാമ്പത്തിക ഭദ്രതയും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പാക്കാൻ ഈ സമ്പ്രദായം ഉപകരിക്കുമെന്നുകരുതുന്നവരുമുണ്ട്.
