തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെയ്ത കനത്ത മഴയിൽ ഇന്ന് 3 മരണം.
പാലക്കാട് ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ്(21) ആണ് മരിച്ചത്.
മലപ്പുറം കരുവാരക്കുണ്ടിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു. തരിശ് സ്വദേശി റംഷാദാണ് മരിച്ചത്. കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.
ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.
നാളെയും മഴ തുടരും. എറണാകുളം, ഇടുക്കി തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ടാണ്.
4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് 4 ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് അവധി. മുൻക്കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.