കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ വാഹനത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ്. പെൺസുഹൃത്തിനെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു.
പെരുമ്പടപ്പ് സ്വദേശി ആഷിക്കിനെ(30) ആണ് ഇന്നലെ രാത്രി ഒഴിഞ്ഞ പറമ്പിലെ വാഹനത്തിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വാഹനത്തിൽ പെൺസുഹൃത്തും ഉണ്ടായിരുന്നു. തുടർന്ന് പെൺസുഹൃത്തും നാട്ടുകാരും ചേർന്ന് ആഷിക്കിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
ആഷിക്ക് ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. തുടയിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. ഇതോടെ കൊലപാതകമാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപാതക സമയത്ത് പെൺസുഹൃത്തിന്റെ ഭർത്താവും സ്ഥലത്തുണ്ടായിരുന്നതായി കണ്ടെത്തിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
പെൺ സുഹൃത്തുമായുള്ള ബന്ധത്തിലുള്ള വൈരാഗ്യത്തിൽ ഭർത്താവ് ആഷിക്കിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിച്ചു വരികയാണ്.
