വാഷിങ്ടൺ: ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിൽ എത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇറാനോ ഇസ്രയേലോ പ്രഖ്യാപനത്തോട് പ്രതികരിക്കാൻ തയാറായിട്ടില്ല.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്.ഇസ്രയേലും ഇറാനും ഏകദേശം 6 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. ഇറാനാകും വെടിനിർത്തൽ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും ഇതു പിന്തുടരും. 24 മണിക്കൂറോടെ യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് വ്യക്തമാക്കി. വർഷങ്ങളോളം നീണ്ടു നിൽക്കാവുന്ന യുദ്ധം അവസാനിപ്പിച്ചതിൽ ഇരുരാജ്യങ്ങളെയും ട്രംപ് അഭിനന്ദിച്ചു.നേരത്തേ ഖത്തറിലെ ദോഹയിൽ യുഎസ് സൈനികത്താവത്തിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇറാനിലെ 3 ആണവകേന്ദ്രങ്ങൾക്കു നേരെ യുഎസ് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായിട്ടായിരുന്നു ഇത്. എന്നാൽ ആർക്കും പരുക്കേറ്റില്ലെന്നും ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും ഖത്തർ വ്യക്തമാക്കി. സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചിച്ചിട്ടുണ്ട്.
