തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തി ഒരു മാസം പിന്നിടുമ്പോൾ 53 % അധിക മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. 1432 മില്ലി മീറ്റർ. കാസർകോട്, കോഴിക്കോട് ജില്ലകളും കനത്ത മഴ പെയ്തു. ഒരു മാസത്തിനിടെ 17 ദിവസവും ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. കാലവർഷം കേരളത്തിലെത്തിയ മേയ് 24 മുതൽ 31 വരെ പെയ്തത് 440% അധിക മഴയാണ്. ഇക്കാലയളവിൽ മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചു. തുടർന്ന് 10 ദിവസം ദുർബലമായ കാലവർഷം ജൂൺ 11ന് ശേഷം വീണ്ടും ശക്തമായി.
അടുത്ത 5 ദിവസം മഴ കനക്കും
അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.