കൊച്ചി: പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമയുടെ തലക്കെട്ടിൽ നിന്നും കഥാപാത്രത്തിൽ നിന്നും ജാനകിയെന്ന പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദർശനാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് നടപടി.
എന്നാൽ ഹർജി നൽകിയതിനു പിന്നാലെ റിവ്യു കമ്മിറ്റി വ്യാഴാഴ്ച സിനിമ വീണ്ടും കാണുമെന്ന് സെൻസർ ബോർഡ് റീജിണൽ മാനേജർ അറിയിച്ചെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.
അതിനിടെ ഇടപെടാൻ പരിമിതികളുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതായി സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. വിവാദം സിനിമയുടെ പ്രമോഷനു വേണ്ടിയാണെന്ന വാദം ശരിയല്ല. സിനിമയിൽ മാറ്റങ്ങൾ വരുത്തില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
കോർട്ട് റൂം ത്രില്ലർ സിനിമയായ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള 27ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജാനകിയെന്ന പേരു നൽകിയത് വിശ്വാസത്തെ മുറിവേൽപിക്കുമെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു.
