കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാനെന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥർ രാത്രിയിൽ വീടുകളിൽ മുട്ടുന്നതിനും കടന്നു കയറുന്നതിനും വിലക്കേർപ്പെടുത്തി ഹൈക്കോടതി. രാത്രി വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ അധിക്ഷേപിച്ചെന്നും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങളിൽ കൊച്ചി മുണ്ടംവേലി സ്വദേശിക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതി നടപടി. എല്ലാവർക്കും തങ്ങളുടെ വീട് അമ്പലമോ കൊട്ടാരമോ പോലെയാണെന്നും അതിന്റെ പവിത്രത ഇത്തരം പ്രവൃത്തികളിലൂടെ കളങ്കപ്പെടുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി.ക്രിമിനൽ പശ്ചാത്തലമുള്ളവർ വീണ്ടും കുറ്റകൃത്യത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിൽ സൂക്ഷ്മ നിരീക്ഷണത്തിനു പൊലീസിനു അനുമതിയുണ്ട്. എന്നാൽ വീടുകളിൽ അസമയത്ത് മുട്ടാനോ കടന്നു കയറാനോ ഒരു അധികാരവുമില്ലെന്ന് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു.
