കാസർകോട് : പെരിയ ഇരട്ട കൊലപാതക കേസിലെ പതിനാലാം പ്രതിയും അഞ്ചുവർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായ കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ശനിയാഴ്ച ഉച്ചയ്ക്ക് കൈമാറി. കേസിൽ മണികണ്ഠൻ ഉൾപ്പെടെ നാലു പേരെ കൊച്ചി സിബിഐ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെത്തുടർന്ന് മണികണ്ഠൻ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം കോൺഗ്രസിലെ എം കെ ബാബുരാജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ മാസം 26 ന് അന്തിമ ഹിയറിങ് നടക്കാനിരിക്കെയാണ് രാജി. മെമ്പർ സ്ഥാനവും രാജിവച്ചിട്ടുണ്ട്. ഇരട്ട കൊലപാതകം നടക്കുമ്പോൾ സിപിഎം ഉദുമ ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരുന്നു കെ മണികണ്ഠൻ. പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് സിപിഎം നേതാക്കളായ കെ.വി.കുഞ്ഞിരാമന്‍, കെ.മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
