കണ്ണൂർ: കായലോട്ടെ യുവതിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തലശ്ശേരി എസ്പിക്ക് പരാതി നൽകി. റസീനയെന്ന യുവതി ജീവനൊടുക്കിയതിനു പിന്നിൽ സദാചാര ഗുണ്ടായിസമാണെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ചു കണ്ടതിനു പരസ്യമായി അപമാനിച്ചതാണ് യുവതിയുടെ മരണത്തിലേക്കു നയിച്ചത്. സംഭവത്തിൽ 3 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ മരണത്തിനു പിന്നിൽ മയ്യിൽ സ്വദേശിയായ ആൺ സുഹൃത്താണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇയാൾ റസീനയുടെ 40 പവൻ സ്വർണവും പണവും തട്ടിയെടുത്തെന്നും റസീനയുടെ മാതാവ് ഫാത്തിമ ആരോപിച്ചിരുന്നു. ഇയാളുമായുള്ള ബന്ധം അന്വേഷിക്കണമെന്നും എസ്പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. എന്നാൽ സദാചാര ഗുണ്ടായിസമാണ് മരണത്തിനു കാരണമെന്ന് വ്യക്തമാക്കിയ പൊലീസ് അറസ്റ്റിലായവരുടെ പേരുകൾ റസീനയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നും വ്യക്തമാക്കി.അതിനിടെ യുവതിയുടെ ആൺ സുഹൃത്തിനെ എസ്ഡിപിഐ ഓഫിസിൽ വച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. റസീനയ്ക്ക് മനോവിഷമമുണ്ടെന്ന് യുവാവ് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ 2 പേരുടെയും കുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ നൽകുന്ന വിശദീകരണം. പ്രതികൾ എസ്ഡിപിഐ ഓഫിസിൽ ആൺ സുഹൃത്തിനെ എത്തിച്ച് 5 മണിക്കൂർ ചോദ്യം ചെയ്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് റസീനയെ(40) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റസീനയുടെ അടുത്ത ബന്ധു ഉൾപ്പെടെയാണ് പിടിയിലായത്.
