മലപ്പുറം: 9 മാസം പ്രായമുള്ള കുഞ്ഞിനെ വിൽപന നടത്തിയ അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. തിരൂർ കോട്ട് സ്കൂളിനു സമീപത്തെ ക്വാർട്ടേഴ്സിലെ താമസക്കാരായ തമിഴ്നാട് സ്വദേശിയായ കുഞ്ഞിന്റെ അമ്മ കീർത്തന (24), ഭർത്താവ് സേലം സ്വദേശി ശിവ(24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തിൽ കുമാർ, പ്രേമ ലത എന്നിവരാണ് പിടിയിലായത്. ദമ്പതികൾ കുട്ടിയെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരൂർ പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തതിൽ മഞ്ചേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയായ ആദി ലക്ഷ്മിക്കു കുട്ടിയെ വിറ്റതായി ഇവർ സമ്മതിച്ചു. ആദിലക്ഷ്മി കുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടു പോയതായും കണ്ടെത്തി. തുടർന്ന് പൊലീസ് നിർദശിച്ചതിനനുസരിച്ച് ഇവർ കുട്ടിയുമായി തിരൂർ പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
