മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാന ഞായറാഴ്ച പ്രമുഖരെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തി. ആര്യാടൻ ഷൗക്കത്ത് കഴിവുതെളിയിച്ച വ്യക്തിയാണെന്നും ഷൗക്കത്തിനെ വിജയിപ്പിച്ചാൽ എംപി എന്ന നിലയിലുള്ള തന്റെ പ്രവർത്തനം സുഗമമാക്കുമെന്നും പ്രിയങ്ക വോട്ടർമാരോട് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന സർക്കാർ വരണമെന്നും അതിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുങ്കൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനായി പ്രചാരണം നടത്തി. യുഡിഎഫ്- ജമാഅത്ത് ബന്ധം ആളിക്കത്തിച്ചാണ് എൽഡിഎഫ് പ്രചാരണം പുരോഗമിക്കുന്നത്.

തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനു വേണ്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താൻ പ്രചാരണത്തിനെത്തി. 9 വർഷമായി നിലമ്പൂരിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവനാണ് അൻവറെന്നും തിരഞ്ഞെടുപ്പിൽ ജനങ്ങൾ അദ്ദേഹത്തെ പ്ലെയർ ഓഫ് ദ മാച്ചാക്കുമെന്നും യൂസഫ് പറഞ്ഞു.
എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണത്തിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ പ്രധാന നേതാക്കൾ മണ്ഡലത്തിലുണ്ട്.
17ന് വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. 19നാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും.