അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തീഗോളമായി തകർന്നു വീണതിന്റെ ഞെട്ടലിലാണ് രാജ്യം. ഒട്ടേറെ അപകടങ്ങൾക്ക് ഇന്ത്യൻ ആകാശം മുൻപും വേദിയായിട്ടുണ്ട്. രാജ്യത്തെ നടുക്കിയ പ്രധാന വിമാന അപകടങ്ങളിൽ കോഴിക്കോടും മംഗളൂരുവും ഉൾപ്പെടുന്നു.
2020 ഓഗസ്റ്റ് 7, കരിപ്പൂർ വിമാനാപകടം
നിയന്ത്രണങ്ങളുടെ കോവിഡ് കാലത്ത് കേരളത്തെ ഞെട്ടിച്ച വിമാനപകടമായിരുന്നു കരിപ്പൂരിലേത്. 184 യാത്രക്കാരും 6 ജീവനക്കാരുമായി ദുബായിൽ നിന്നു കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപെട്ടത്. 2 പൈലറ്റുമാർ ഉൾപ്പെടെ 17 പേർ മരിച്ചു. 15 പേർക്ക് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാർ നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനമാണ് മരണസംഖ്യ കുറയ്ക്കാൻ സഹായിച്ചത്.
2010 മെയ് 22- മംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് അപകടം
യുഎഇയിൽ നിന്ന് 160 യാത്രക്കാരും 6 ജീവനക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനം മംഗളൂരു വിമാത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ടു. എയർ ഇന്ത്യ എക്സ്പ്രസിന്റെ 737-8എച്ച്ജി വിമാനം രണ്ടായി പിളർന്ന് തീപിടിച്ചു. 158 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 8 പേർ മാത്രമാണ് അന്ന് ജീവനോടെ രക്ഷപ്പെട്ടത്.

2000 ജൂലൈ 17-പട്ന അലയൻസ് എയർലൈൻസ് ദുരന്തം
ഡൽഹിയിൽ നിന്നു കൊൽക്കത്തയ്ക്കു പോകുകയായിരുന്ന ബോയിങ് 737 വിമാനം ബിഹാറിലെ പട്നയിൽ ജനവാസ കേന്ദ്രത്തിൽ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 55 പേരും താഴെ നിൽക്കുകയായിരുന്ന 5 പേരും ഉൾപ്പെടെ 60 പേർ മരിച്ചു.
1996 നവംബർ 22-ഛർഖി ദാദ്രി കൂട്ടിയിടി
ഹരിയാണയിലെ ഛർഖി ദാദ്രി പട്ടണത്തിനു മുകളിൽ കസാഖിസ്താൻ എയർലൈസിന്റെയും സൗദി അറേബ്യൻ എയർലൈസിന്റെയും വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്നു വീണു. യാത്രക്കാരും വിമാന ജീവനക്കാരും ഉൾപ്പെടെ 349 പേർ മരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വിമാന കൂട്ടിയിടികളിൽ ഒന്നായിരുന്നു ഇത്.
1993ൽ ഔറംഗബാദിൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഒരു ട്രക്കുമായി കൂട്ടിയിടിച്ച് 55 പേർ മരിച്ചു. 1990ൽ ബെംഗളൂരുവിൽ ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്നുവീണ് 92 പേർ മരിച്ചു. 1988ൽ അഹമ്മദാബാദിൽ ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്ന് 133 പേർ മരിച്ചു. 1978ൽ മുംബൈയിൽ എയർ ഇന്ത്യ വിമാനം അറബിക്കടലിൽ തകർന്ന് 213 പേർ മരിച്ചു. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടും വിമാനാപകടങ്ങൾ ആവർത്തിക്കുകയാണ്.