കാസർകോട്: പേരക്കുട്ടിയെ സ്ക്കൂളിലാക്കാൻ പോയ ശേഷം കാണാതായ സ്ത്രീയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അവശനിലയിൽ കണ്ടെത്തി. കുംബഡാജെ, ചന്ദ്രം പാറ സ്വദേശിനിയായ 54 കാരിയെ ആണ് ബുധനാഴ്ച്ച രാവിലെ മല്ലം പള്ളിക്ക് സമീപത്തെ ബസ് വൈറ്റിംഗ് ഷെഡിൽ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ച്ചയായി പ്രസ്തുത സ്ത്രീ അമ്മങ്കോട്ടെ മകളുടെ വീട്ടിലാണ് താമസം. ചൊവ്വാഴ്ച്ച രാവിലെ മകളുടെ കുട്ടിയെ പൊവ്വൽ സ്ക്കൂളിലാക്കാൻ പോയതായിരുന്നു. ഏറെ വൈകിട്ടിയിട്ടും തിരിച്ചെത്തിയില്ല. അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആദൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനു ഇടയിലാണ് അവശ നിലയിൽ കണ്ടെത്തിയത്. ആരോഗ്യ നില വീണ്ടെടുത്ത ശേഷം സ്ത്രീയിൽ നിന്നു മൊഴിയെടുത്താലേ എന്താണ് സംഭവിച്ചതെന്നു വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
