കോഴിക്കോട്: കുറ്റ്യാടിയിൽ സാധനം വാങ്ങാനെത്തിയ 11 വയസ്സുകാരിയെ കടയുടമ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വളയന്നൂർചിറയ്ക്കു സമീപത്തെ കടയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിൽ കടയുടമയ്ക്കെതിരെ കുറ്റ്യാടി പൊലീസ് പോക്സോ കേസെടുത്തു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെരുന്നാൾ ദിനത്തിൽ അച്ചാർ വാങ്ങാനാണ് കുട്ടി കടയിൽ എത്തിയത്. ഈ സമയം കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അച്ചാർ വാങ്ങി തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ കടയുടമ പിന്നിലൂടെ വന്ന് ലൈംഗികമായി അതിക്രമിച്ചെന്നാണ് കേസ്. ഭയന്നുപോയ കുട്ടി തിരികെ വീട്ടിലെത്തി കരയാൻ തുടങ്ങിയതോടെ വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെ അമ്മ പൊലീസിൽ പരാതി നൽകി. സംഭവമറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയ പെൺകുട്ടിയുടെ അച്ഛനുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ കടയുടമ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരാതിയിൽ കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തു. പിന്നാലെ കടയുടമയുടെ മകൻ മർദിച്ചെന്നാരോപിച്ച് കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തു. കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
