രേഷ്മയുടെ കൊലപാതകം: മൃതദേഹം കയറ്റിക്കൊണ്ടു പോയ ജീപ്പ് ബന്തടുക്കയില്‍ കണ്ടെത്തി; നിര്‍ണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

കാസര്‍കോട്: അമ്പലത്തറ, എണ്ണപ്പാറ സര്‍ക്കാരി, മൊയോലത്തെ എം.സി രേഷ്മയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയെന്ന കേസില്‍ നിര്‍ണ്ണായക തെളിവു ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡിവൈ.എസ്.പി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബന്തടുക്കയില്‍ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട്ട് നിന്നു പാണത്തൂരിലേക്ക് മൃതദേഹം കയറ്റിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ജീപ്പ് കണ്ടെത്തി. കൊലപാതകം നടന്ന സമയത്ത് പ്രസ്തുത ജീപ്പ് അറസ്റ്റിലായ പാണത്തൂര്‍, ബാപ്പുങ്കയം സ്വദശി ബിജു പൗലോസിന്റെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ജീപ്പ് ബന്തടുക്ക സ്വദേശിയുടെ കൈയില്‍ എത്തുകയായിരുന്നു. മെയ് 16നാണ് രേഷ്മ കൊലക്കേസില്‍ ബിജു പൗലോസിനെ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു രേഷ്മയുടെ മൃതദേഹം ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി പാണത്തൂര്‍ പുഴയില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയെന്നാണ് ബിജു പൗലോസ് അറസ്റ്റിലായപ്പോള്‍ മൊഴി നല്‍കിയിരുന്നത്. മൃതദേഹം കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. 2011 ജനുവരി 19ന് ആണ് മകളെ കാണുന്നില്ലെന്നു കാണിച്ച് പിതാവ് എം സീതാരാമന്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് വിവിധ പൊലീസ് സംഘങ്ങള്‍ അന്വേഷിച്ചുവെങ്കിലും തിരോധാനത്തിലെ ദുരൂഹത നീക്കാന്‍ കഴിഞ്ഞില്ല. ഏറ്റവുമൊടുവില്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രേഷ്മ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ബിജു പൗലോസിനെ അറസ്റ്റു ചെയ്തു. പ്രജീഷ് തോട്ടത്തില്‍ മെയ് 31ന് സര്‍വ്വീസില്‍ നിന്നു പിരിഞ്ഞതോടെ എസ്.പി കെ.കെ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടയില്‍ റിമാന്റില്‍ കഴിയുന്ന ബിജു പൗലോസിനെ നുണ പരിശോധന നടത്താന്‍ അനുമതി തേടിക്കൊണ്ട് ക്രൈംബ്രാഞ്ച് ജില്ലാ കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. പരിശോധനക്ക് ബിജു പൗലോസ് സമ്മതമല്ലെന്നു അറിയിച്ചതിനെ തുടര്‍ന്നാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page