കറാച്ചി: ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ ജയിലിൽ തിരിച്ചെത്തിച്ച് മാതാവ്. പാക്കിസ്താനിലെ കറാച്ചിയിലെ മാളിർ ജയിൽ ചാടിയ യുവാവിനെയാണ് അമ്മ തിരിച്ചേൽപിച്ചത്.
കഴിഞ്ഞ ദിവസം ഭൂചലനങ്ങളെ തുടർന്ന് തടവുകാരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റുന്നതിനിടെ കൂട്ട ജയിൽ ചാട്ടം ഉണ്ടായത്. രക്ഷപ്പെട്ട 216 തടവുകാരിൽ മോഷണക്കുറ്റത്തിന് 6 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന യുവാവും ഉൾപ്പെട്ടിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവാവിനോടു തിരിച്ചു പോകാൻ അമ്മ നിർബന്ധിച്ചു. തുടർന്ന് യുവാവിനൊപ്പം ജയിൽ വരെ പോയി അധികാരികൾക്കു അവനെ കൈമാറുകയായിരുന്നു. മകനെ ഉപദ്രവിക്കരുതെന്നും ഇവർ അധികൃതരോട് അഭ്യർഥിച്ചു. അമ്മയുടെ നടപടിക്കു സമൂഹമാധ്യമങ്ങളിൽ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.
ഞായറാഴ്ച രാത്രി മുതൽ കറാച്ചിയിലും സമീപപ്രദേശങ്ങളിലും ചെറു ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയോടെ റിക്ടർ സ്കെയിലിൽ 2.6, 2.8 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി. ഇതോടെയാണ് മുൻകരുതലായി കറാച്ചിയിലെ മാളിർ ജയിലിൽ നിന്നു തടവുകാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാൻ അധികൃതർ ശ്രമിച്ചത്. ഏകദേശം അറുന്നൂറോളം തടവുകാരെ ഒരേ സമയം പുറത്തിറക്കി. ഇതോടെ അവസരം മുതലാക്കി തടവുകാർ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു. ഇവരുടെ തോക്കുകൾ തട്ടിപറിച്ച് വെടിയുതിർത്തു. ജയിൽ മതിൽ തകർത്തും ഗേറ്റ് ബലമായി തുറന്നും രക്ഷപ്പെടുകയായിരുന്നു.
സംഘർഷങ്ങൾക്കിടെ ഒരു തടവുകാരൻ മരിച്ചു. ഒരു ജയിൽ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റിരുന്നു. രക്ഷപ്പെട്ടതിൽ നൂറോളം തടവുകാരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. കൊടും കുറ്റവാളികളും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു.
