കൊച്ചി: മർദിച്ചെന്ന മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുത്തു. മാനേജർ വിപിൻ മോഹന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പൊലീസ് നടപടി.ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ വച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് മർദിച്ചെന്നാണ് പരാതി. മുഖത്തും തലയ്‌ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഒരേ ഫ്ലാറ്റ് സമുച്ചയത്തിലാണ് ഇരുവരും താമസിക്കുന്നത്.അടുത്തിടെ റിലീസ് ചെയ്‌ത ഉണ്ണി മുകുന്ദന്റെ സിനിമ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയപ്പെട്ടിരുന്നു. ഈ ചിത്രത്തെക്കുറിച്ച് മാനേജർ പോസ്‌റ്റ് ഷെയർ ചെയ്‌തിരുന്നില്ല. എന്നാൽ അടുത്തിടെ റിലീസായ ടൊവിനോ തോമസ് ചിത്രം ‘നരി വേട്ട ‘യെ പ്രശംസിച്ച് പോസ്റ്റിട്ടു. ഇതേ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്.റിവ്യു കണ്ടതിനു പിന്നാലെ തന്നെ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിലേക്ക് വിളിച്ചു വരുത്തി മർദിച്ചതായി വിപിൻ ആരോപിക്കുന്നു. കണ്ണട ചവിട്ടി പൊട്ടിച്ചു. മാർക്കോയ്ക്കു ശേഷം പുതിയ സിനിമകൾ കിട്ടാത്തതിന്റെ നിരാശയിലാണ് ഉണ്ണിയെന്നും ഇതു പലരോടും തീർക്കുകയാണെന്നും വിപിൻ ആരോപിച്ചു.പലതരം ഫ്രസ്ട്രേഷനിലാണ് ഉണ്ണി മുകുന്ദൻ. സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറി. കൂടെയുള്ളവരോടാണ് ഫ്രസ്ട്രേഷൻ തീർക്കുന്നത്. 6 വർഷമായി താൻ ഉണ്ണിയുടെ മാനേജരാണെന്നും വിപിൻ പറഞ്ഞു.
