വയനാട്ടില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയായ ആണ്‍സുഹൃത്തിനെ പിടികൂടി, കാണാതായ കുട്ടിയെയും കണ്ടെത്തി

തിരുനെല്ലി: ആണ്‍സുഹൃത്തിന്റെ വെട്ടേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍.
പിന്നാലെ കാണാതായ കുട്ടിയെയും കണ്ടെത്തി. കൊല്ലപ്പെട്ട ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയുടെ മകളെയാണ് ഒരു രാത്രി നീണ്ട തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. കേസിലെ പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയുണ്ടായിരുന്നത്. വീടിനോട് ചേര്‍ന്ന വനമേഖലയ്ക്ക് സമീപത്തുള്ള തോട്ടത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് സുധീഷുമായി അകന്നുകഴിഞ്ഞിരുന്ന പ്രവീണ മക്കളായ അനര്‍ഘ (14), അബിന (9) എന്നിവര്‍ക്കൊപ്പമാണ് വാകേരിയില്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി പ്രവീണ(34)യെ പങ്കാളിയായ ദിലീഷ് കുത്തികൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റിരുന്നു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാതാവുകയും ചെയ്തിരുന്നു. കുട്ടിക്കായി പ്രദേശത്ത് ഇന്നലെ രാത്രി തിരച്ചില്‍ നടത്തിയിരുന്നു. ആക്രമണത്തിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതാണോ പ്രവീണ്‍ കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല.
ആക്രമണം കണ്ട് ഭയന്ന കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വഴിതെറ്റി വനത്തില്‍ അകപ്പെട്ടിരിക്കാം എന്നായിരുന്നു പൊലീസിന്റെ നിഗമനം. കനത്ത മഴ ആയതിനാല്‍ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരമായിരുന്നു. കൊലപാതകം നടന്ന വീടിന് മീറ്ററുകള്‍ക്കപ്പുറത്ത് വനമേഖലയോട് ചേര്‍ന്നുള്ള ഒരു ഒഴിഞ്ഞ വീട്ടില്‍നിന്നാണ് ഇരുവരേയും രാവിലെ കണ്ടെത്തിയത്. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി ദിലീഷിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page