തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വഴ്ചയും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബുധനാഴ്ച മഴ അല്പം കുറയുമെങ്കിലും ജാഗ്രത കൈവെടിയരുതെന്നും മുന്നറിയിപ്പുണ്ട്. മേയ് 31 വരെ ശക്തമായ മഴ തുടർന്നേക്കും. കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 48 പേരെ ക്യാംപുകളിലേക്ക് മാറ്റി. കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ റവന്യുമന്ത്രിയുടെ ഓഫിസിൽ കൺട്രോൾ റൂം തുറന്നു. 0471-2518655 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. മേയ് 29,30,31 തീയതികളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കാനിരുന്ന യോഗങ്ങൾ മാറ്റിയിട്ടുണ്ട്. കോഴിക്കോട്ടും കോട്ടയത്തും നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിയത്.
