കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു; സിപിഎം നേതാക്കള്‍ പ്രതികള്‍

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടംഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം പാര്‍ട്ടിയെയും തൃശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സിപിഎം ജില്ലാ സെക്രട്ടറിമാരെയുമടക്കം പ്രതികളാക്കിയാണ് കുറ്റപത്രം. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ വര്‍ധിച്ചു. ഇതോടെ മൊത്തം പ്രതികള്‍ 83 ആയി. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ മന്ത്രി എസി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവരും പ്രതികളാണ്.
തട്ടിപ്പ് നടത്തിയത് വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടിയാണെന്ന് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ സ്വത്തുക്കളില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. രഹസ്യ അക്കൗണ്ടിലൂടെയും, ബിനാമികള്‍ക്ക് നിയമ വിരുദ്ധമായി വായ്പകള്‍ അനുവദിച്ചും പണം തട്ടിയെന്നാണ് ഇഡിയുടെ ആരോപണം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കള്ളപ്പണ ഇടപാട് നടന്നതെന്നാണ് ഇഡിയുടെ കുറ്റപത്രത്തിലുള്ളത്. കള്ളപ്പണ ഇടപാട് നടന്ന രഹസ്യ അക്കൗണ്ടുകളെക്കുറിച്ച് ആദായ നികുതി റിട്ടേണുകളില്‍ വിവരങ്ങളുണ്ടായിരുന്നില്ലെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. കേസ് അന്വേഷണത്തിനിടെ 87.75 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page