കാസർകോട്:വാഹനാപകടത്തിൽ പരിക്കേറ്റ പ്ലസ് ടു വിദ്യാർത്ഥിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കാസർകോട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. പ്ലസ് വൺ വിദ്യാർഥിയും ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം, വളപ്പോത്ത് താനം പുരക്കൽ വീട്ടിൽ പ്രേമയുടെയും സുകുമാരന്റെയും മകനുമായ അഭിജിത്തി(17) നു ഗുരുതരമായി പരിക്കേറ്റ സംഭവത്തിലാണ് നഷ്ടപരിഹാരം നൽകാൻ വിധിയായത്.
അമ്മ പ്രേമ നൽകിയ പരാതിയിൽ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയായ റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഒരുമാസത്തിനകം തുക ഹർജിക്കാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ജഡ്ജി കെ. സന്തോഷ് കുമാർ വിധിയിൽ പറഞ്ഞു.
2022 ഏപ്രിൽ 27-നായിരുന്നു അപകടം. ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അഭിജിത്ത് രാവിലെ സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടയിൽ പരവനടുക്കം റേഷൻ കടയ്ക്കടുത്തുവെച്ച് പിറകിൽനിന്ന് അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.തലച്ചോറിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെയും വയനാട്ടിലെയും ആസ്പത്രികളിൽ പത്ത് മാസത്തോളം ചികിത്സിച്ചെങ്കിലും ഇപ്പോഴും കിടപ്പിലാണ്. ഹർജിക്കാരിക്കുവേണ്ടി അഭിഭാഷകരായ ഇ. ലോഹിതാക്ഷൻ, രൂപാ ആനന്ദ് എന്നിവർ ഹാജരായി.
