കൊച്ചി: പുലിപ്പല്ല് കൈവശംവച്ച കേസിൽ റാപ്പർ വേടനെന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കു പെരുമ്പാവൂർ കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടു പോകരുതെന്ന് ഉൾപ്പെടെ ഉപാധികളോടെയാണ് ജാമ്യം. പുലിപ്പല്ലാണെന്ന് അറിയാതെയാണ് ആരാധകനിൽ നിന്നു സമ്മാനമായി ഇതു വാങ്ങിയതെന്നും വേടൻ കോടതിയെ അറിയിച്ചു. ഇതു നൽകിയയാളെ അറിയില്ല. ഇയാളെ കണ്ടെത്താൻ സഹകരിക്കാം. ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ വേടൻ തെളിവു നശിപ്പിച്ചേക്കുമെന്നും രാജ്യം വിട്ടു പോയേക്കാമെന്നും അതിനാൽ ജാമ്യം നൽകരുതെന്നും വനം വകുപ്പും വാദിച്ചു. ഇരു പക്ഷത്തിന്റെ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴുത്തിലണിഞ്ഞിരുന്ന മാലയിൽ നിന്നു പുലിപ്പല്ല് ലഭിച്ചതോടെയാണ് വേടനെതിരെ വനം വകുപ്പ് കേസെടുത്തത്. തിങ്കളാഴ്ച തൃപ്പുണ്ണിത്തുറയിലെ ഫ്ലാറ്റിൽ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ വേടനും 8 സുഹൃത്തുക്കളും പിടിയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലയിൽ പുലിപ്പല്ല് കണ്ടെത്തിയത്. തുടർന്ന് 7 വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
