വടകര: കോഴിക്കോട്ട് പാക്കിസ്ഥാൻ പൗരത്വമുള്ളതിനാൽ രാജ്യം വിടണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടിസ് പൊലീസ് പിൻവലിച്ചു. കൊയിലാണ്ടിയിൽ താമസക്കാരനായ ഹംസ, വടകരയിൽ താമസിക്കുന്ന ഖമറുന്നിസ, സഹോരി അസ്മ എന്നിവർക്കാണ് നോട്ടിസ് നൽകിയിരുന്നത്. മൂന്നുപേരും ലോങ്ടേം വീസയ്ക്കു അപേക്ഷ നൽകിയിരിക്കെയാണ് കോഴിക്കോട് റൂറൽ പൊലീസിന്റെ നടപടി. ഇവർക്കു നൽകിയിരുന്ന നോട്ടിസ് പൊലീസ് ശനിയാഴ്ച രാത്രി തന്നെ തിരിച്ചുവാങ്ങി. വിഷയത്തിൽ സർക്കാർ തീരുമാനം വരുന്നതിനു മുൻപുള്ള തിരക്കിട്ട നടപടി വീഴ്ചയാണെന്ന വിമർശനം ഉയർന്നതോടെയാണിത്. 1965ൽ തൊഴിൽ തേടിയാണ് ഹംസ പപാക്കിസ്ഥാനിലേക്കു പോയത്. ജ്യേഷ്ഠന് അവിടെ കച്ചവടമായിരുന്നു. ബംഗ്ലാദേശ് വിഭജനത്തിനു ശേഷം 1972ൽ നാട്ടിൽവരാൻ പാസ്പോർട്ട് ആവശ്യമായതോടെപാക് പൗരത്വമെടുത്തു. 2007ൽ കച്ചവടം നിർത്തി തിരിച്ചെത്തി കേരളത്തിൽ സ്ഥിരതാമസമാക്കി. ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഹൃദ്രോഗിയായതിനാൽ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്നു ഹംസ പറയുന്നു.മലയാളികളായ മാതാപിതാക്കൾ കറാച്ചിയിൽ വ്യാപാരികളായിരുന്നതോടെയാണ് ഖമറുന്നിസയ്ക്കും സഹോദരി അസ്മയ്ക്കും പാക് പൗരത്വം ലഭിച്ചത്. 1991ൽ ഇരുവരും ഇന്ത്യയിലേക്കു തിരിച്ചുവന്നു.പാക്കിസ്ഥാൻ പൗരത്വമുള്ള 104 പേർ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇതിൽ 30 പേർ രാജ്യം വിട്ടിട്ടുണ്ട്. 45 പേർ കേരളത്തിൽ നിന്നു വിവാഹം കഴിച്ചു തങ്ങുന്നവരാണ്. പഗൽഹാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് പൗരന്മാരുടെ വീസ റദ്ദാക്കിയ കേന്ദ്രസർക്കാർ രാജ്യം വിടാൻ അവരോട് ആവശ്യപ്പെട്ടത്. അതിനായി അനുവദിച്ചിരുന്ന കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ മെഡിക്കൽ വീസയിലെത്തിയവർക്കു ചൊവ്വാഴ്ച വരെ രാജ്യത്തു തുടരാം.പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താൻ സംസ്ഥാനങ്ങളോടു കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.
