ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നു ഡ്രൈവറെ വലിച്ചു റോഡിലേക്കിട്ടെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.എം. സക്കീർ ഹുസൈനെതിരെയാണ് നടപടി. ഓട്ടോ ഡ്രൈവറായ താമരക്കണ്ടം സ്വദേശി ജയചന്ദ്രനാണ് പരാതി നൽകിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആമ പാർക്കിൽ നിന്നു തേക്കടി പ്രവേശന കവാടത്തിലേക്കു വന്ന ഓട്ടോ ചെക്പോസ്റ്റിൽ നിർത്താതെ ഓടിച്ചുപോയതിനെതുടർന്നു ബീറ്റ് ഓഫീസർ ഡ്രൈവറെ വലിച്ചു നിലത്തിടുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.
എന്നാൽ മദ്യക്കടത്തു പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സംഭവമെന്നു വനം വകുപ്പു വിശദീകരിച്ചു. ഓട്ടോയിലിരുന്ന് മദ്യപിച്ചവരെ ചെക്പോസ്റ്റിൽ തടയാൻ ശ്രമിച്ചതായും ഇതിനിടെ ഡ്രൈവർ അബദ്ധത്തിൽ താഴെ വീഴുകയുമായിരുന്നുവെന്നും ഇവർ വിശദീകരിക്കുന്നു. ഫോറസ്റ്റ് ജീവനക്കാരെ ഓട്ടോ ഇടിച്ചിടാൻ ശ്രമിച്ചു വെന്നാരോപിച്ചു ജയചന്ദ്രനെതിരെ വനം വകുപ്പും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
