പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളിയാണ് (61) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിറക് ശേഖരിക്കാനായി പേരക്കുട്ടിക്കൊപ്പമാണ് കാളി വനത്തിൽ പോയത്. ഉൾക്കാട്ടിൽ വച്ച് കാളിയെ ആന അക്രമിച്ചു. നെഞ്ചിന് ആനയുടെ ചവിട്ടേറ്റു. തുമ്പിക്കൈകൊണ്ട് തട്ടിമാറ്റിയപ്പോൾ ഇരുകാലിനും പരുക്കേറ്റു. രക്ഷപ്പെട്ട പേരക്കുട്ടി വിവരം അറിയിച്ചതോടെ എത്തിയ വനപാലകരാണ് കാളിയെ കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചു. എന്നാൽ ആശുപത്രിയിലേക്കു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. കാളിയുടെ കുടുംബത്തിനു സർക്കാർ ധനസഹായം നൽകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
