തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. വിമാനത്താവള മാനേജറുടെ ഇമെയിൽ അക്കൗണ്ടിലേക്ക് ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ സന്ദേശമാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കർശന ജാഗ്രത തുടരുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഉൾപ്പെടെ വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഹൈക്കോടതിയിലും വിവിധ ജില്ല കലക്ടറേറ്റുകളിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പത്തിലേറെ കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഡാർക്ക് വെബ് ഉപയോഗിച്ചു നിർമിച്ച ഇമെയിലുകളാണ് കുറ്റവാളികൾ സന്ദേശം അയയ്ക്കാൻ ഉപയോഗിക്കുന്നത്. ഇതു ഉറവിടം കണ്ടെത്തുന്നതിനു തടസ്സമാകുന്നു. ഇതു സംബന്ധിച്ച് വിവരങ്ങൾ കൈമാറാൻ മൈക്രോസോഫ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യമുയരുന്നു.
