കളമശ്ശേരി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശിനി അസ്മയുടെ കുഞ്ഞ് ആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതോടെ കുഞ്ഞിനെ വനിത ശിശു വികസന വകുപ്പിനു കൈമാറിയതായി കളമശേരി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ഏപ്രിൽ 5നാണ് മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തിനിടെ അസ്മ (35) മരിച്ചത്. കുഞ്ഞിനു ശ്വാസതടസ്സം ശ്രദ്ധയിൽപെട്ടതോടെ സമീപത്തുള്ളവർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ശ്വാസതടസ്സവും നിർജലീകരണവും അനുഭവപ്പെട്ടതോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പരിശോധനകളിൽ അണുബാധ കണ്ടെത്തിയതോടെ ആന്റിബയോട്ടിക്കിന്റെയും ഓക്സിജന്റെയും സഹായത്തോടെ കുഞ്ഞിനെ സംരക്ഷിക്കുകയായിരുന്നു. നിലവിൽ കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂർവമായ നരഹത്യാക്കുറ്റം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
