തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ജീവനക്കാർക്കു മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്കു മദ്യം നൽകാൻ പ്രത്യേക അനുമതി വേണം. ഒരു ഐടി പാർക്കിൽ ഒരു മദ്യശാലയെന്നാണ് നിബന്ധന. 10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാനും അനുമതിയുണ്ട്. ഒന്നാം തീയതി ഉൾപ്പെടെ സർക്കാർ തീരുമാനിച്ചിട്ടുള്ള ഡ്രൈ ഡേകളിൽ മദ്യം വിൽക്കാൻ പാടില്ല. കമ്പനികളോടു ചേർന്നാകും മദ്യശാലയെങ്കിലും ഓഫിസുകളുമായി ബന്ധമുണ്ടാകരുത്. ഇവിടേക്കു പ്രത്യേക വഴി വേണമെന്നും ഉത്തരവിൽ പറയുന്നു. പുറത്തു നിന്ന് ആർക്കും മദ്യം വിൽക്കരുത്. മദ്യത്തിന്റെ ഗുണമേന്മയും ഉറപ്പാക്കണം. പരാതികളിൽ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർക്കു തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥനു നടപടിയെടുക്കാമെന്നും പിഴയീടാക്കമെന്നും ഉത്തരവിൽ പറയുന്നു.
ഐടിപാർക്കുകളിൽ മദ്യശാലയ്ക്കു അനുമതി നൽകാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. നിയമസഭാ സമിതിയും തീരുമാനത്തെ അംഗീകരിച്ചിരുന്നു.
