ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനെയും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും.
ആലപ്പുഴയിൽ 3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലീമ, ഇരുവർക്കും ലഹരി കൈമാറിയതായി പൊലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ മൂന്നാഴ്ച പിന്നിട്ടും പൊലീസ് തുടർ നടപടികൾ സ്വീകരിക്കാത്തതിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനു മുന്നിൽ ഹാജരായപ്പോൾ തസ്ലീമയെ അറിയാമെന്ന് ഷൈൻ കുറ്റസമ്മതം നടത്തിയിരുന്നു. ഒപ്പം തസ്ലീമയുമായി നടന്മാരുടെ വാട്സാപ് ചാറ്റും പൊലീസിനു ലഭിച്ചു.
കേസിലെ മുഖ്യപ്രതിയും തസ്ലീമയുടെ ഭർത്താവുമായ സുൽത്താനും അറസ്റ്റിലായിരുന്നു.
ശനിയാഴ്ച ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത ഷൈനിനെ ആൾ ജാമ്യത്തിൽ വിട്ടിരുന്നു. ഒപ്പം തിങ്കളാഴ്ച വീണ്ടും ഹാജരാകാനും നിർദേശിച്ചിരുന്നു. എന്നാൽ ഹാജരാകേണ്ടതില്ലെന്നാണ് ഷൈനിനു പൊലീസിന്റെ പുതിയ നിർദേശം. തിങ്കളാഴ്ച കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷം രണ്ടാം ഘട്ട ചോദ്യം ചെയ്യൽ മതിയെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണിത്.
ചോദ്യം ചെയ്യലിൽ ലഹരി ഉപേയോഗിച്ചെന്ന് സമ്മതിച്ച ഷൈനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാൽ പരിശോധനയിൽ ലഹരി മരുന്നിന്റെ ഉപയോഗം കണ്ടെത്താതിരിക്കാനുള്ള മറുമരുന്നുകൾ അഥവാ ആന്റിഡോട്ടുകൾ നടൻ ഉപയോഗിച്ചോയെന്ന് പൊലീസ് സംശയിക്കുന്നു. ലഹരി പിടിച്ചെടുക്കാത്ത സാഹചര്യത്തിൽ ഇവയുടെ ഉപയോഗം കൂടി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൊലീസിനു ഇതു തിരിച്ചടിയാകും. അതിനിടെ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷൈൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page