ബെംഗളൂരു: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചതിനു ദിവ്യ എസ്. അയ്യർ ഐഎഎസിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സർവീസ് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ദിവ്യ പ്രവർത്തിച്ചെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ചീഫ് സെക്രട്ടറിക്കു പരാതി നൽകിയത്. കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാനേജിങ് ഡയറക്ടറാണ് ദിവ്യ.
സി. പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാഗേഷിനെ അഭിനന്ദിച്ചുള്ള പോസ്റ്റിനെതിരെയാണ് പരാതി. കണ്ണനു പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് രാഗേഷ് കവചം തീർത്തിരുന്നതെന്നാണ് ദിവ്യ പോസ്റ്റിട്ടത്. രാഗേഷ് വിശ്വസ്തതയുടെ പാഠപുസ്തകമാണെന്നും കഠിനാധ്വാനത്തിന്റെ മഷിക്കൂട്ടാണെന്നും ദിവ്യ പ്രകീർത്തിച്ചിരുന്നു. പിന്നാലെ കോൺഗ്രസ് നേതാക്കളിൽ നിന്നു വിമർശനം ശക്തമായി. എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓർക്കണമെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ പരിഹാസം. കെ. മുരളീധരനും വി.എം. സുധീരനും ഉൾപ്പെടെ മുതിർന്ന നേതാക്കളും വിമർശനം ഉന്നയിച്ചിട്ടുണ്ട്. പ്രമുഖ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന ജി.കാർത്തികേയൻ്റെ മകനും മുൻ എം.എൽഎയുമായ ശബരിനാഥിൻ്റെ ഭാര്യയാണ് ദിവ്യ എസ്.അയ്യർ.
