തൃശൂർ: കഞ്ചാവ് വിൽപനയിലൂടെ ലക്ഷണങ്ങൾ സമ്പാദിച്ചയാളുടെ സ്വത്ത് വകകൾ പിടിച്ചെടുക്കാൻ കുന്നംകുളം പൊലീസ് നടപടി ആരംഭിച്ചു. കഞ്ചാവ് സൂക്ഷിച്ചതിനും വിൽപന നടത്തിയതിനും അറസ്റ്റിലായ കേച്ചേരി സ്വദേശി സുനിൽ ദത്തിന്റെ ആസ്തികൾ കണ്ടുകെട്ടുന്നതിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷൻ നടപടി ആരംഭിച്ചത്.
1985 മുതൽ ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയാണ് സുനിൽ. നേരത്തേ 7.9 കിലോഗ്രാം കഞ്ചാവ് ഇയാളുടെ വീട്ടിൽ നിന്നു കണ്ടെടുത്തിരുന്നു. സ്ഥിരമായി ജോലിയോ വരുമാനമോ ഇയാൾക്കില്ല. ഒഡിഷ സ്വദേശികളിൽ നിന്നു കഞ്ചാവ് വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കും വിറ്റാണ് പണം സമ്പാദിച്ചിരുന്നത്. 18 ലക്ഷം രൂപയുടെ വീടും 10 ലക്ഷം രൂപയുടെ കാറും ഇങ്ങനെ സമ്പാദിച്ചു. ഭാര്യയുടെ പേരിലാണ് ഇയാൾ ഇവ വാങ്ങിയതെന്നു കണ്ടെത്തിയിട്ടുണ്ട്.
ലഹരിക്കടത്ത് തടയുന്നതിനു കേരള പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് സ്വത്ത് കണ്ടുകെട്ടുന്നത്. ലഹരിക്കടത്തുകാർക്കെതിരെ സമാന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.
