തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 2ന് രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തനം ആരംഭിച്ച് 10 മാസത്തിനു ശേഷമാണ് ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിങ്, തുറമുഖ മന്ത്രി സർബാനന്ദ സോനാവാൾ, സംസ്ഥാന വ്യവസായമന്ത്രി പി.രാജീവ്, തുറമുഖ മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ജൂലൈ 11നാണ് വിഴിഞ്ഞം തുറമുഖത്തേക്കു ആദ്യ കപ്പലെത്തിയത്. ഇതുവരെ 250ലേറെ കപ്പലുകൾ വിഴിഞ്ഞത്ത് എത്തിച്ചേർന്നു. 5.25 ലക്ഷം കണ്ടെയ്നർ ചരക്കുനീക്കവും നടന്നു. ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എംഎസ്സി തുർക്കിയും വിഴിഞ്ഞത്ത് നങ്കുരമിട്ടു. മാർച്ച് മാസത്തിൽ 54 കപ്പലുകൾ വിഴിഞ്ഞത്ത് എത്തിച്ചേർന്നിരുന്നു. ഇതോടെ ഒരു മാസത്തിൽ 50 കപ്പലുകളെത്തിയെന്ന നാഴികക്കല്ലും തുറമുഖം സ്വന്തമാക്കി.
