പത്തനംതിട്ട: കെഎസ്ആർടിസിയുടെ ടൂറിസം പാക്കേജ് യാത്രയ്ക്കിടെ ഗവിയിലെ വനത്തിൽ കുടുങ്ങിയ 38 പേരെ മണിക്കൂറുകൾക്കു ശേഷം തിരികെയെത്തിച്ചു. കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സംഘമാണ് 5 മണിക്കൂറോളം കാട്ടിനുള്ളിൽ പെട്ടത്.
രാവിലെ 11 മണിക്കു കുടുങ്ങിയവർ വൈകിട്ട് 5.30 വോടെയാണ് മൂഴിയാറിൽ നിന്നു തിരിച്ചത്.
കൊല്ലം ചടയമംഗലത്തു നിന്നു പോയ ബസിലെ യാത്രക്കാരാണ് കുടുങ്ങിയത്. കെഎസ്ആർടിസിയുടെ അടവി, ഗവി, പരുന്തുംപാറ പാക്കേജിന്റെ ഭാഗമായിട്ടായിരുന്നു യാത്ര.
ചടയമംഗലത്തു നിന്നു രാവിലെ 6ന് പുറപ്പെട്ട ബസ് 11ന് മൂഴിയാറിലെ വനമേഖലയിലെ നാൽപത് എന്ന സ്ഥലത്ത് എത്തിയതോടെ കേടായി. അധികൃതരെ വിവരം അറിയിച്ചിട്ടും പകരം ബസ് എത്താൻ വൈകി. വൈകിട്ട് 3.30ന് എത്തിയ രണ്ടാമത്തെ ബസും കേടായി. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. മൊബൈൽ സേവനങ്ങളും ലഭ്യമായിരുന്നില്ല. കനത്ത മഴയും കോടമഞ്ഞും ആശങ്ക വർധിപ്പിച്ചു. ഒടുവിൽ 4ന് കുമളിയിൽ നിന്നെത്തിയ ബസിലാണ് ഇവരെ മൂഴിയാറിലെ ജനവാസ പ്രദേശത്തു എത്തിച്ചത്. ഉച്ചയ്ക്ക് 12ന് തന്നെ ബസ് അയച്ചിരുന്നതായി കെഎസ്ആർടിസി വിശദീകരിച്ചു. യാത്രക്കാർക്കു ഭക്ഷണവും വെള്ളവും എത്തിച്ചു നൽകി. ട്രിപ്പ് മുടങ്ങിയതിനാൽ ടിക്കറ്റിന്റെ പണം തിരികെ നൽകുമെന്നും വ്യക്തമാക്കി. ഗവി യാത്രയ്ക്കിടെ ബസുകൾ കേടാകുന്നത് പതിവായിട്ടുണ്ട്.
