പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ ; വിവരം നൽകിയാൽ കോളടിക്കും; പരിതോഷികം വർധിപ്പിക്കാൻ സർക്കാർ

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം പിഴയുടെ 25 ശതമാനമായി വർദ്ധിപ്പിക്കാനാണ് നീക്കം. നിലവിൽ ഇതു 10 ശതമാനമാണ്. മാലിന്യം തള്ളുന്നവര്‍ക്കുള്ള പിഴ 50,000 രൂപ ആയി ഉയര്‍ത്തുകയും വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികമായി 12,500 രൂപ നല്‍കുകയും ചെയ്യുമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. നിലവിൽ 2,500 രൂപ ലഭിക്കുന്ന സ്ഥാനത്താണിത്.
മാലിന്യ മുക്ത നവ കേരളം’ ക്യാംപയിനിന്റെ ഭാഗമായി 2026 മാര്‍ച്ച് 30നകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ കടുപ്പിക്കുന്നത്.
മാലിന്യം തള്ളുന്നതു ശ്രദ്ധയിൽപെട്ടാൽ 9446700800 എന്ന വാട്സാപ് നമ്പറിലേക്കാണ് പരാതി അയക്കേണ്ടത്. ഫോട്ടോ, വീഡിയോ എന്നിവ നിയമലംഘനം നടന്ന സ്ഥലം, സമയം എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളോടെയാണ് പങ്കുവയ്ക്കേണ്ടത്. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം 6,458 പരാതികള്‍ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 33,875 രൂപ പാരിതോഷികം നല്‍കി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ (1,088) ലഭിച്ചത്. എറണാകുളം (1,025), മലപ്പുറം (605), കൊല്ലം (588), കോഴിക്കോട് (579) ജില്ലകളിലും പരാതികള്‍ വ്യാപകമാണ്.
വീട്ടില്‍ നിന്നുള്ള മാലിന്യം കൊച്ചി കായലില്‍ നിക്ഷേപിച്ച സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് നേരത്തെ 25000 രൂപ പിഴയിട്ടിരുന്നു. മാലിന്യം തള്ളുന്ന വീഡിയോ പകര്‍ത്തി പങ്കുവച്ച വിനോദസഞ്ചാരിയായ യുവാവിന് പാരിതോഷികമായി 2500 രൂപയും നല്‍കി. ഈ സംഭവം വ്യാപകമായി ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് മാലിന്യ പ്രതിരോധത്തില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സര്‍ക്കാർ നടപടി ആരംഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page