തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഡ്രൈ ഡേ ആയ ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. എന്നാൽ ഒന്നാം തീയതിയിലെ ഡ്രൈഡേ പൂർണമായി എടുത്തുകളയണമെന്ന ആവശ്യം അംഗീകരിച്ചില്ല. ടൂറിസം കോൺഫറൻസുകളോ ഇവെന്റുകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകണം. പ്രത്യേക ഫീസ് ഈടാക്കി ഹോട്ടലുകളെ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുവദിക്കും. അരലക്ഷം രൂപയാണ് ഫീസ്. ബാർ ലൈസൻസ് ഫീസ് ഉയർത്തിയിട്ടില്ല. ബാറിന്റെ പ്രവർത്തന സമയത്തിലും മാറ്റമില്ല. വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്. ക്ലാസ്സിഫിക്കേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും അനുമതി. ക്രൂയിസ് ബോട്ടുകൾ അടക്കമുള്ള യാനങ്ങൾക്കാണ് അനുമതി ലഭിക്കുക. ഹൗസ് ബോട്ടുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടില്ല. കള്ള് ഷാപ്പുകളോട് അനുബന്ധിച്ചുള്ള ഭക്ഷണശാലയിലും കള്ളുവിളമ്പാൻ അനുമതിയായി.ഹോട്ടലുകൾ ഉൾപ്പെടുന്ന റേഞ്ചിലെ കള്ള് ഷാപ്പുകളിൽ നിന്ന് കള്ളു വാങ്ങി വേണം വിളമ്പാൻ. കുപ്പിയിലാക്കിയ കള്ളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അനുമതി. ലേലത്തിൽ വിറ്റുപോകാത്ത കളള് ഷാപ്പുകൾതൊഴിലാളികളുടെ സംഘത്തിന് ഏറ്റെടുത്ത്നടത്താനും അനുമതി നൽകി. ഡ്രൈഡേയിലടക്കം അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ പലതവണ മന്ത്രിസഭായോഗത്തില്‍ മദ്യനയത്തില്‍ തീരുമാനമെടുക്കുന്നത് മാറ്റിവെച്ചിരുന്നു. ടൂറിസം മേഖലയെ ഒഴിവാക്കിക്കൊണ്ട് മറ്റ് മേഖലകളില്‍ ഡ്രൈഡേ തുടരാം എന്നതായിരുന്നു ഒടുവിലത്തെ തീരുമാനം. തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം കരട് മദ്യനയത്തിന് അംഗീകാരം നല്‍കിയത്.
